റാന്നി: കെ.എസ്.ആർ.റ്റി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാർ പുന പരിശോധിക്കണമെന്ന് സെന്റർ മോട്ടോർ മെക്കാനിക്കൽ ആന്റ് വർക്കേഴ്സ് യുണിയൻ (സി.ഐ.റ്റി.യു) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെയുള്ള തീരുമാനമാണിത്. സൗജന്യ യാത്ര സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന വനിതകൾ സൗജന്യമായി യാത്ര ചെയ്യുമ്പോൾ വീട്ടിൽ ഒരു നിവൃത്തിയുമില്ലാത്ത ആൺകുട്ടികൾ കോളേജിലോ സ്കൂളിലോ പോകാൻ പണം മുടക്കേണ്ട അവസ്ഥയാണ്. യു.ഡി.എഫ് സർക്കാരിന്റെ ഈ തലതിരിഞ്ഞ നയം കാരണം ജനങ്ങളുടെ നികുതിപ്പണം പാവങ്ങൾക്ക് ലഭിക്കുന്നതിന് പകരം അർഹത ഇല്ലാത്തവർക്ക് ലഭിക്കുന്ന അവസ്ഥയാണ്.
ഈ മേഖലയിൽ സർവീസ് നടത്തുന്ന ആയിരക്കണക്കിന് സ്വകാര്യ ബസുകള്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. അതോടെ ഈ ബസുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ദിവസവേതനം ലഭിക്കാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് തൊഴിലാളികൾ ഇതുമൂലം ബുദ്ധിമുട്ടുന്നു. ഏകദേശം ഇരുപതിനായിരം തൊഴിലാളികളും അവരെ ആശ്രയിച്ചു നിൽക്കുന്ന ഒരു ലക്ഷത്തിലധികം ആൾക്കാരും സ്വകാര്യ ബസ് മേഖലയില്‍ ഉപജീവനം നടത്തുന്നുണ്ട്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കണം. അവർക്കുണ്ടാകുന്ന നഷ്ടം അടിയന്തിരമായി പരിഹരിക്കുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുഴുവൻ തൊഴിലാളികളെയും അണിനിരത്തി കൊണ്ട് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.കെ സുരേന്ദ്രൻ പറഞ്ഞു.





























