ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ് പ്രൊവൈഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക്. പുതിയതായി അവതരിപ്പിക്കുന്ന ‘ഇപിഎഫ്ഒ 3.0’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നതോടെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് (പിഎഫ്) പണം യുപിഐ ആപ്പുകൾ വഴിയും ഇപിഎഫ് ലിങ്ക് ചെയ്‌ത എടിഎമ്മുകൾ വഴിയും നേരിട്ട് പിൻവലിക്കാൻ സാധിക്കും. ജൂൺ അവസാനത്തോടെ ഈ പുതിയ സൗകര്യം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ തന്നെ നടത്തുമെന്നും സൂചനകളുണ്ട്.
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്‍റെ സാങ്കേതിക പരീക്ഷണങ്ങൾ ഇതിനകം തന്നെ വിജയകരമായി പൂർത്തിയായിട്ടുണ്ട്. പുതിയ മാറ്റങ്ങൾ പ്രകാരം ജീനക്കാര്‍ക്ക് അവരുടെ ഇപിഎഫ് ബാലൻസിന്‍റെ 75 ശതമാനം വരെ യുപിഐ വഴിയോ യുപിഐ അധിഷ്ഠിത എടിഎമ്മുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് ഉടനടി മാറ്റാൻ സാധിക്കും. നിലവിൽ പിഎഫ് തുക പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് ദിവസങ്ങളോളം പ്രോസസിംഗിനായി കാത്തിരിക്കേണ്ടി വരുന്ന സ്ഥാനത്താണ് ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്നത്. ഇത് കനത്ത പേപ്പർ ജോലികളും അനാവശ്യ കാലതാമസവും ഒഴിവാക്കുമെന്നും പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ വിരമിക്കൽ സമ്പാദ്യത്തിന്‍റെ സുരക്ഷ മുൻനിർത്തി ശക്തമായ തട്ടിപ്പ് വിരുദ്ധ സുരക്ഷാ മാനദണ്ഡങ്ങൾ ഇതിനായി നടപ്പിലാക്കേണ്ടതുണ്ടെന്ന് നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടമാകും ഇപിഎഫ്ഒ 3.0 എന്ന് സാമ്പത്തിക മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. ജീവനക്കാരുടെ ഏറ്റവും വലിയ സാമ്പത്തിക സമ്പാദ്യമായ പിഎഫ് തുക, പ്രത്യേകിച്ച് അടിയന്തര ഘട്ടങ്ങളിൽ വളരെ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നത് ഉപഭോക്താക്കൾക്ക് സ്വന്തം പണത്തിന്മേൽ കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവും നൽകും. രാജ്യത്തെ ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ ശക്തമാകുന്നതോടെ പൊതുജനങ്ങൾക്ക് ഔദ്യോഗിക സാമ്പത്തിക സംവിധാനങ്ങളിലുള്ള വിശ്വാസവും പങ്കാളിത്തവും വർദ്ധിക്കാൻ ഈ നവീകരണം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
About the Author




















































