തിരുവനന്തപുരം : സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി. കെ.സി.എ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. കെ.സി.എയുടെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കെ.സി.എയിലെ യുവ പരിശീലകർക്ക് കുട്ടികൾക്കെതിരയായ ലൈംഗികാതിക്രമം തടയുന്നതിന് ബോധവൽക്കരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.





























