കോന്നി : കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ പ്രധാന നിലപാടുകളിൽ ഒന്നാണെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചെങ്ങറ സമര ഭൂമിയിൽ ഓണകിറ്റും പുതിയ റേഷൻ കാർഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമര ഭൂമിയിലെ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് നൽകിയിട്ടുള്ളത്. 22 കുടുംബങ്ങൾക്ക് പിങ്ക് കാർഡും മൂന്ന് കുടുബങ്ങൾക്ക് മഞ്ഞകാർഡുമാണ് നൽകിയിട്ടുള്ളത്. പിന്നീട് ഈ കാർഡുകൾ മഞ്ഞ കാർഡാക്കി മാറ്റും. വൈദ്യുതി ഇല്ലാത്തതിനാൽ ഈ കുടുംബങ്ങൾക്ക് 6 ലിറ്റർ മണ്ണെണ്ണ ഉറപ്പാക്കും.
ചെങ്ങറ സമരഭൂമി നിവാസികൾക്ക് റേഷൻ വാങ്ങുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതിനാൽ അടുത്ത മാസം മുതൽ സഞ്ചരിക്കുന്ന റേഷൻ കട സമര ഭൂമിയിൽ എത്തും. കേരളത്തിലെ 138 ആദിവാസി കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കട എത്തുന്നുണ്ട്. അടുത്ത മാസം മുതൽ ചെങ്ങറ സമര ഭൂമിയിലും സഞ്ചരിക്കുന്ന റേഷൻ കട എത്തും. വീടില്ലാത്തവർക്കും കേരളത്തിൽ റേഷൻകാർഡ് നൽകുന്നുണ്ട്. കേരളത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും റേഷൻ ഉറപ്പാക്കും. റേഷൻ കാർഡ് ഉപയോഗിച്ച് ഏത് റേഷൻ കടകളിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുവാനുള്ള ക്രമീകരണമിപ്പോഴുണ്ട്.
സംസ്ഥാനത്ത് ഈ സർക്കാർ ആറ് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് മഞ്ഞയും ചുവപ്പും കാർഡ് നൽകിയത്. ആറ് ലക്ഷം കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഓണകിറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ റേഷൻ കാർഡ് വിതരണം ഉത്ഘാടനം ചെയ്‌തു. പത്തനംതിട്ട ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ ഐ എ എസ് സ്വാഗതം ആശംസിച്ചു.
ഭക്ഷ്യ പൊതുവിതരണ റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഐ എ എസ്, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് എം പി മണിയമ്മ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം, സജി അട്ടച്ചാക്കൽ, കോന്നി താലൂക്ക് തഹൽസീദാർ സന്തോഷ്, കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ് കെ പിള്ള, ശ്യാംലാൽ, ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ ഐ എ എസ് തുടങ്ങിയവർ സംസാരിച്ചു.































