തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദ്ദേശം. ജൂലൈ 15 നു മുൻപാണ് ഉദ്യോഗാർത്ഥികളുടെ നിയമന അംഗീകാരം നൽകേണ്ടത്. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട്. ഭിന്നശേഷി നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നില്ലെന്ന വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. നിയമനവുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
റോസ്റ്റ് രജിസ്റ്റർ സമർപ്പിക്കാത്ത സ്കൂൾ മാനേജ്മെന്റുകൾ ഈ മാസം 25-നകം സമർപ്പിക്കേണ്ടതാണ്. കൂടാതെ, ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവുകളിൽ അധ്യാപകരെ ലഭിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 30-നകം റിക്വസിഷൻ ഫോം സമർപ്പിക്കണം. എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിനും, റോസ്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നതിനും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാൻ വിവിധ മാനേജ്മെന്റുകൾ തയ്യാറായിരുന്നില്ല.





























