തിരുവനന്തപുരം : ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. സെഷൻസ് കോടതിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്.
സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ പരാമർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്‌സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ സിവിക്കിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്.





























