തിരുവനന്തപുരം : പൊതുവാഹനങ്ങളിൽ ജനുവരി ഒന്നുമുതൽ ജിപിഎസ് നിർബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റുചിലരും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
കേന്ദ്ര മോട്ടോർ വാഹന നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജിപിഎസ് നിർബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. സംസ്ഥാനത്ത് സ്കൾ ബസുകളില്‍ ജിപിഎസ് ഘടിപ്പിച്ചതായും ചരക്കുവാഹനങ്ങൾക്ക് ഡിസംബർ 31 വരെ സാവകാശം നൽകിയതായും സർക്കാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് 19 മൂലമുള്ള വരുമാനക്കുറവും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. 6,200 ബസുകൾക്ക് ജിപിഎസ് വാങ്ങുന്നതിന് നടപടിയായതായും കെഎസ്ആർടിസി വിശദീകരിച്ചു.