അടൂര്‍ : ചായലോട് ജനകീയ സമിതിയിൽ നിന്നും നാടിന് വേണ്ടി മറ്റൊരു രക്തസാക്ഷി കൂടി. ചായലോട് പുലിമലപ്പാറ ഖനന അനുമതിക്കെതിരെ ജനകീയ സമരസമിതിയുടെ മുൻനിര പോരാളിയായിരുന്ന ചായലോട് കിളിനിലത്ത് വീട്ടില്‍ ഗ്രേസി ബേബി (76) വരും തലമുറകൾക്ക് വേണ്ടി നാടിനു കാവൽ നിന്ന് ഒടുവിൽ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. കഴിഞ്ഞ ദിവസംവരെ സമരത്തിന് മുൻ നിരയിൽ നിന്നിരുന്നയാളാണ് ഗ്രേസി ബേബി. രാപ്പകൽ സമരത്തിന് തന്റെ ആരോഗ്യം പോലും വകവെക്കാതെയാണ് സമരപ്പന്തലില്‍ കഴിഞ്ഞത്. ഇതോടെ ആരോഗ്യം ക്ഷയിച്ചു രോഗിയായി മാറുകയും ചെയ്തു. കടുത്ത മാനസിക സംഘർഷം ഈ അമ്മ അനുഭവിച്ചിരുന്നു. പന്തലിൽ നിന്നും വീട്ടിലെത്തിയ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തൊട്ടു മുൻപുള്ള ദിവസം പത്തനംതിട്ട മീഡിയാക്ക് നൽകിയ പ്രത്യേക ഇന്റർവ്യൂവിൽ ഇവര്‍ പാറമടക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ ആരോഗ്യം മറന്നുകൊണ്ട് വരും തലമുറകള്‍ക്ക് വേണ്ടിയായിരുന്നു ഇവര്‍ വാദിച്ചത്. ” ഈ പാറമട ഇവിടെ വന്നാൽ ഞങ്ങള്‍ക്ക് ജീവിക്കാൻ കഴിയില്ല. അധികാരികൾ അനുമതികൾ എല്ലാം റദ്ദ് ചെയ്തു തരണം. പാറയുടെ ചരിവിലാണ് ഞങ്ങള്‍ താമസിക്കുന്നത്” നിറകണ്ണുകളോടെ ചാനല്‍ ക്യാമറയുടെ മുമ്പില്‍ ഈ അമ്മ അപേക്ഷിക്കുന്നത് നാട്ടുകാരുടെ മനസിൽ ഇപ്പോള്‍ വേദനയായി മാറിക്കഴിഞ്ഞു. ഗ്രേസിയമ്മയുടെ ഭൗതികശരീരം സമരസമിതി പ്രവർത്തകർ ഏറ്റുവാങ്ങി വിലാപയാത്രയായി സമരപ്പന്തലിൽ എത്തിച്ച് പൊതു ദർശനത്തിന് വെച്ചു. തുടര്‍ന്ന് ചായലോട് ഐ.പി.സി സെമിത്തേരിയില്‍ ഒരുമണിയോടെ സംസ്കാരം നടന്നു.
ഈ മരണത്തിന്റെ ഉത്തരവാദികൾ ഭരണകൂടവും അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥരുമാണെന്ന് സമരസമിതി ആരോപിച്ചു. സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന അവസാന നാളുകളിൽ ഈ അമ്മ തെരുവിൽ കിടക്കേണ്ടി വന്നു. ജില്ലാ കളക്ടർ, ആര്‍.ഡി.ഓ, തഹസിൽദാർ, വില്ലജ് ഓഫീസർ, ഫോറസ്റ്റ് ഓഫീസർ ഉൾപ്പെട്ട സമിതിയാണ് പാറമടക്കുവേണ്ട അനുമതിപത്രം നൽകിയതെന്നും ജില്ലാ കളക്‌ടർ എത്രയുംവേഗം സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കണമെന്നും ചായലോട് ജനകീയ സമിതി ആവശ്യപ്പെട്ടു. കോന്നി എം.എല്‍.എ ജനീഷ് കുമാർ, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, സമരസമിതിക്കുവേണ്ടി പി. കെ തോമസ്, കെ. ജി രാജൻ, അജീഷ് ജോർജ്, മാത്യു ഐസക് എന്നിവർ അനുശോചനം അറിയിച്ചു.





























