ന്യൂഡല്‍ഹി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കേരളം. ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നത് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ 9 പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ആണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി വിധിക്ക് എതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.
ആലപ്പുഴയിലും പാലക്കാടും ആണ് കേരളത്തത്തില്‍ അവസാനമായി വര്‍ഗീയ കൊലപാതകകങ്ങള്‍ നടന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷാന്‍ വധക്കേസില്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആണെന്നും അവര്‍ രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനം ഉള്ളവര്‍ ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവര്‍ ജാമ്യത്തില്‍ കഴിഞ്ഞാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത ഉണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.





























