അഹമ്മദാബാദ് : ഗുജറാത്തിൽ ഇതുവരെ തെരുവുകാലികളുടെ കുത്തേറ്റുമരിച്ചത് 29 പേർ. പക്ഷേ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ കാലിനിയന്ത്രണ നിയമം ബുധനാഴ്ച പിൻവലിച്ചു. പശുപാലക സമുദായങ്ങളുടെ കടുത്ത എതിർപ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അയ്യായിരത്തോളം പേരെ ഈ വർഷം ഇതുവരെ അലഞ്ഞുതിരിയുന്ന പശുക്കൾ കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.
പശുക്കളെയും കാളകളെയും കൊല്ലുന്നത് സംസ്ഥാനത്ത് ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റമാണ്. പട്ടണങ്ങളിൽ കാലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതും അവയെ അഴിച്ചുവിട്ടാൽ ഉടമകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതുമായിരുന്നു നിയമം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശുപാലക സമുദായങ്ങളുടെ എതിർപ്പ് കാരണം സഭയുടെ അവസാന സമ്മേളനത്തിൽ നിയമം റദ്ദാക്കുകയായിരുന്നു. ആറുമാസം മുമ്പ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടാതെ കഴിഞ്ഞദിവസം മടക്കിയിരുന്നു. പുലരുവോളം ചർച്ച ചെയ്തും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നും കൊണ്ടുവന്ന നിയമമാണ് റദ്ദാക്കിയത്.





























