ന്യൂഡല്‍ഹി : രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുലര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എൻഐഎ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്.
തീവ്രവാദത്തിന് പണം നൽകൽ, പരിശീലന ക്യാമ്പ് നടത്തൽ, തീവ്രവാദത്തിലേത്ത് ആളുകളെ ആകര്‍ഷിക്കൽ, എന്നിവയിൽ ഉൾപ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടന്നതെന്നാണ് എൻഐഎ നൽകുന്ന വിശദീകരണം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്.





























