അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീത ഗോപിയാണ് കാരണം വ്യക്തമാക്കാതെ കേസിൽ നിന്നു പിന്മാറിയത്. കേസ് 29നു പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പങ്കജ് ചാമ്പനേരി ഇന്നലെ ജസ്റ്റിസ് ഗീത ഗോപിയുടെ ബെഞ്ചിൽ ആവശ്യപ്പെട്ടു.
എന്നാൽ, വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യത്തിൽ എതിർപ്പുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ മിതേഷ് അമീനു ഹാജരാകേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ ജൂനിയർ മൈതിലി മെഹ്ത അറിയിച്ചു. ഇതിലേക്കു കടക്കും മുൻപു തന്നെ കേസ് പരിഗണിക്കുന്നതിൽ നിന്നു പിന്മാറുന്നതായി ഗീത ഗോപി അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്ന ജസ്റ്റിസ് എ.ജെ.ദേശായിയുടെ ബെഞ്ചിനു മുമ്പാകെ ഹാജരായ പങ്കജ് ചാമ്പനേരി ഹർജി 29നു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തീയതിയും ബെഞ്ചും സംബന്ധിച്ചു ജസ്റ്റിസ് എ.ജെ.ദേശായിയുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് അറിയുന്നത്.
ഇതിനിടെ, 29നു തന്നെ കേസ് പരിഗണിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നത് ഗുജറാത്തിനു പുറത്തുനിന്ന് അഭിഭാഷകരെ എത്തിക്കാനാണെന്നു റിപ്പോർട്ടുണ്ട്. കുറ്റക്കാരനെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സെഷൻസ് കോടതിയിൽ നൽകിയിരുന്ന അപേക്ഷ തള്ളിയതോടെയാണു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലാത്തപക്ഷം വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് മാർച്ചിൽ രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്.