ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായി ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎ എച്ച് സലാം. മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ആരെയൊക്കെ അധിക്ഷേപിക്കാൻ പറ്റും എന്നാണ് അദ്ദേഹം ചിന്തിച്ചത്. ജാതിയും മതവും പറഞ്ഞാണ് അദ്ദേഹം അധിക്ഷേപിക്കുന്നതെന്നും എച്ച് സലാം വിമർശിച്ചു. മതം പറഞ്ഞാണ് തന്നെ അധിക്ഷേപിച്ചത്. എല്ലാ അധിക്ഷേപങ്ങൾക്ക് പിന്നിലും ജാതി കൂട്ടിയാണ് സുധാകരൻ പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് അദ്ദേഹം സിഎസ് സുജാതയെ അധിക്ഷേപിച്ചത്. സുധാകരൻ തലയിൽ മുഴുവൻ ജാതി ബോധം കുത്തിനിറച്ചുവെച്ചിരിക്കുകയാണ് എന്നും ചൂട് കൂടുമ്പോൾ അത് പുറത്തേക്ക് വരുകയാണ് എന്നും എച്ച് സലാം പറഞ്ഞു.
മത്സ്യത്തിന്റെ മണമുള്ള മണ്ണ് അമ്പലത്തിന്റെ കോംബൗണ്ടിൽ അടിച്ചു എന്ന് സുധാകരൻ പറഞ്ഞു. അത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. മീനിൻ്റെ മണം ദുഷിപ്പായി മനസ്സിൽ കാണുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നും സലാം പറഞ്ഞു. അമ്പലപ്പുഴയിൽ എത്ര വോട്ട് മറിച്ചാലും താൻ ഉറപ്പായും ജയിക്കും. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിന് കിട്ടും എന്നതനുസരിച്ചായിരിക്കും ഭൂരിപക്ഷം. 5000 വോട്ട് തനിക്ക് ലഭിക്കുമെന്ന് ജി സുധാകരൻ പറഞ്ഞത് ഡീലിന്റെ ഭാഗം തന്നെയാണെന്നും സലാം വിമർശിച്ചു.





























