മലപ്പുറം: കരിപ്പൂരിൽ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി തീർത്ഥാടകർ. അമിത വിമാനനിരക്കിൽ ഇടപെടൽ വേണമെന്നാണ് ആവശ്യം. വിമാനനിരക്ക് കുറച്ചില്ലെങ്കിൽഎംബാർക്കേഷൻ പോയിൻറ് മാറ്റണമെന്നും തീർത്ഥാടകർ ആവശ്യപ്പെടുന്നു. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്ത വിമാനത്താവളമാണ് കരിപ്പൂർ. സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്ന തീർഥാടകരിൽ 60 ശതമാനത്തിലധികം പേർ കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നൽകിയത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം പണം നൽകി വേണം യാത്ര നടത്താൻ. സാധരണഗതിയിൽ അപേക്ഷ സമയത്ത് നൽകിയ എംപാർക്കേഷൻ പോയിന്റ് മാറ്റിനൽകാറില്ല. ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് എംപാർക്കേഷൻ പോയിന്റ് മാറ്റി നൽകണമെന്ന് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ചെയർമാനും എസ്.വൈ.എസ് നേതാവുമായ അബ്ദു സമദ് പൂക്കോട്ടൂർ ആവശ്യപ്പെടുകയും ചെയ്തു.





























