ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ് അറിയിച്ചു. 39 പലസ്തീനികളെ കൂടി ഇസ്രയേൽ മോചിപ്പിച്ചു. നേരത്തെ 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറിയിരുന്നു. ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറുകയും ചെയ്തിരുന്നു. റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിച്ചു. ഇവരെ ഇസ്രയേല്‍ സൈന്യം ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് 49ആം നാളാണ് അയവ് വന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് നേരത്തെ ഹമാസ് ആദ്യം മോചിപ്പിച്ചത്. അതേസമയം ഇസ്രയേൽ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും മോചിപ്പിച്ചിരുന്നു. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികള്‍ രാജ്യത്ത് എത്തിയാലുടന്‍ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.






























