കോന്നി : കൊക്കാത്തോട് അള്ളുങ്കൽ പാലത്തിന് കൈവരി നിർമ്മിക്കാത്തത് അപകട ഭീഷണിയാകുന്നു. വീതി കുറവായ പാലത്തിൽ കൂടിയാണ് ബസ്സ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. എതിരെ ഒരു വാഹനം വന്നാൽ കടന്നു പോകുന്നതിനു പ്രയാസം നേരിടുന്നുണ്ട്. കോന്നിയുടെ മലയോര മേഖലയിലെ പ്രധാന സ്ഥലമാണ് അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്. കൊക്കാത്തോട് പാലത്തിൽ മുമ്പ് ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയപ്പോഴും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന് കൈവരി നിർമ്മിക്കാതെ അധികൃതര്‍ മാതൃക കാട്ടി.
കൊക്കാത്തോട്, നീരാമക്കുളം, വിളക്കുപടി, ആരെബിൾ ലാൻഡ്, അപ്പൂപ്പൻതോട് അടക്കമുള്ള നിരവധി പ്രദേശങ്ങളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നത് ഈ പാലം കടന്നാണ്. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കാണ് പാലത്തിന് താഴെ തോട്ടില്‍ അനുഭവപ്പെടുന്നത്. കെ.എസ്.ആർ.റ്റി.സിയും സ്വകാര്യ ബസുകളും മറ്റിതര വാഹനങ്ങളും ഈ പാലം വഴി കൊക്കാത്തോട്ടിലേക്ക് വന്ന് പോകുന്നുണ്ട്. വാഹനങ്ങള്‍ക്കും കാൽനടയാത്രക്കാർക്കും പാലത്തിന് കൈവരി ഇല്ലാത്തത് ഏറെ ഭീഷണിയാണ്. കലുങ്കിന്റെ കൈവരികൾ പോലെ ചെറിയ സിമന്റ് കുറ്റികൾ മാത്രമാണ് പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ളത്.






























