ഹേഗ് : അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് വിനോദസഞ്ചാരക്കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാരും ഉള്ളതായി റിപ്പോർട്ട് . കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്തതായാണ് വിവരം. യാത്രക്കാരിൽ മാരകമായ വൈറസ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നിലവിൽ കേപ് വെർഡെ തീരത്തിനടുത്ത് നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. കപ്പലിലുള്ളവരുടെ രാജ്യം തിരിച്ചുള്ള പട്ടിക കമ്പനി പുറത്തുവിട്ടെങ്കിലും ഇന്ത്യൻ ജീവനക്കാരുടെ പേരോ ആരോഗ്യനിലയോ നിലവിൽ പുറത്ത് വന്നിട്ടില്ല.
ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കപ്പലിലുള്ള 149 പേരിൽ യുകെ, യുഎസ്, ജർമനി, സ്പെയിൻ തുടങ്ങി 23 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്നു. ഇതിലാണ് രണ്ട് ഇന്ത്യക്കാരുള്ളത്. മരിച്ച മൂന്ന് പേരിൽ രണ്ട് പേർ ഡച്ച് ദമ്പതികളും ഒരാൾ ജർമനിയിൽ നിന്നുള്ളയാളുമാണ്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. മറ്റുള്ളവർ നിരീക്ഷണത്തിലാണ്.






























