ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിലെ വിനോദസഞ്ചാരികൾക്കിടയിൽ ഹാന്റവൈറസ് പടരുന്നത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. സാധാരണഗതിയിൽ എലി വർഗ്ഗത്തിൽപ്പെട്ട ജീവികളിൽ നിന്ന് പകരുന്ന ഈ വൈറസ് ഇപ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് വ്യാപിക്കുന്നുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതിനോടകം മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഗൗരവകരമായ നിരീക്ഷണം. ചില കേസുകൾ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും അതിനാൽ മനുഷ്യരിലൂടെയുള്ള വ്യാപനം തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പാൻഡെമിക് തയ്യാറെടുപ്പ് വിഭാഗം ഡയറക്ടർ ഡോ.മരിയ വാൻ കെർഹോവ് വ്യക്തമാക്കി. എന്നാൽ കോവിഡ് അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ ഇത് അതിവേഗം പടരുന്ന വൈറസല്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യത കുറവാണെന്നും അവർ കൂട്ടിച്ചേർത്തു. അർജന്റീനയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കേപ് വെർഡെയിലെ പ്രയ തീരത്താണുള്ളത്.
പശ്ചിമാഫ്രിക്കൻ തീരത്തുള്ള ഈ കപ്പലിൽ 17 അമേരിക്കക്കാർ ഉൾപ്പെടെ ഏകദേശം 150 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മാസം അർജന്റീനയിലെ ഉഷുവയയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പലിലെ യാത്രക്കാർക്ക് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള യാത്രയ്ക്കിടെയാണ് അതിവേഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ ഏഴ് ഹാന്റവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചു. ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനുമാണ് മരണപ്പെട്ടത്. ഒരു ബ്രിട്ടീഷ് പൗരൻ നിലവിൽ ദക്ഷിണാഫ്രിക്കയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുള്ള രണ്ട് ക്രൂ അംഗങ്ങളെ അടിയന്തരമായി മെഡിക്കൽ ഒഴിപ്പിക്കൽ വഴി മാറ്റാനാണ് ആരോഗ്യ അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം. പ്രത്യേക മെഡിക്കൽ സജ്ജീകരണങ്ങളുള്ള വിമാനങ്ങൾ ഇതിനായി ഉപയോഗിക്കും. ഇതിന് ശേഷം കപ്പൽ കാനറി ദ്വീപുകളിലേക്ക് മാറ്റാനാണ് പദ്ധതിയെന്ന് സൂചനയുണ്ട്. അവിടെ സ്പാനിഷ് അധികൃതരുടെ നേതൃത്വത്തിൽ വിശദമായ പകർച്ചവ്യാധി അന്വേഷണവും കപ്പലിലെ അണുനശീകരണവും നടക്കും. കപ്പലിൽ ഐസൊലേഷൻ ഉൾപ്പെടെയുള്ള കർശനമായ ആരോഗ്യ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ടൂർ ഓപ്പറേറ്ററായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു. കപ്പലിലെ സാഹചര്യം നിലവിൽ ശാന്തമാണെങ്കിലും യാത്രക്കാർ ആശങ്കയിലാണ്. പനി, തലവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ. പിന്നീട് ഇത് ഗുരുതരമായ ശ്വാസകോശ തകരാറിലേക്ക് നയിച്ചേക്കാം. മരിച്ച യാത്രക്കാരുമായി സമ്പർക്കത്തിൽ വന്നവർക്കായി വിവിധ രാജ്യങ്ങളിൽ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചിട്ടുണ്ട്.






























