മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15 –ാം സീസണിൽ ആരാധകരെ കാത്തിരിക്കുന്നത് വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ വ്യത്യസ്തമായൊരു വേഷം. ഐപിഎൽ 14 –ാം സീസണിൽ ഏതാനും മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച താരം, അടുത്ത സീസണിൽ ഒരു പ്രമുഖ ടീമിന്റെ പരിശീലക സംഘത്തിൽ അംഗമാകുമെന്നാണ് വിവരം. അതേസമയം ഹർഭജന്റെ പുതിയ തട്ടകമേതാണെന്ന് വ്യക്തമല്ല. ഇതുവരെ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടില്ലാത്ത നാൽപ്പത്തൊന്നുകാരനായ ഹർഭജൻ, കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ കളിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 14 –ാം സീസണിന്റെ ആദ്യ പാദത്തിൽ ഏതാനും മത്സരങ്ങൾ കളിച്ച ഹർഭജൻ, യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ കളത്തിലിറങ്ങിയിരുന്നില്ല. പുതിയ വേഷത്തിലേക്കു മാറുന്നതിനു മുന്നോടിയായി സജീവ ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഹർഭജൻ ഉടൻ നടത്തുമെന്നാണ് സൂചന. അതിനുശേഷമാകും പരിശീലക സംഘാംഗമെന്ന നിലയിൽ ഏതു ടീമിലേക്കാണെന്ന കാര്യം പരസ്യമാക്കൂ. ഇത്തവണ ഐപിഎലിന്റെ ഭാഗമായ ടീമുകളിൽനിന്ന് ഉൾപ്പെടെ ഹർഭജന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബോളിങ് കൺസൾട്ടന്റായോ മെന്ററായോ പരിശീലക സംഘത്തിൽ അംഗമായോ ഹർഭജനെ അടുത്ത സീസണിൽ കാണുമെന്ന് ഉറപ്പാണ്. പക്ഷേ ഏതു ടീമാകും ഹർഭജൻ തിരഞ്ഞെടുക്കുകയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏതു ടീമിനായാലും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഗുണകരമായിരിക്കും. താരലേലത്തിൽ ആരെ തെരഞ്ഞെടുക്കണമെന്നതിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രതീക്ഷിക്കാം – ഐപിഎലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കാരനെന്ന നിലയിലാണ് ഹർഭജൻ കളത്തിലിറങ്ങിയതെങ്കിലും ടീമിന്റെ പരിശീലന സെഷനുകളിൽ അദ്ദേഹം സജീവമായിരുന്നു. കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ മാർഗദർശി കൂടിയായിരുന്നു അദ്ദേഹം. നെറ്റ് സെഷനുകളിലെ ബാറ്റിങ് പ്രകടനം കണ്ട്, ആദ്യ മത്സരം കളിക്കുന്നതിനും മുൻപേ അയ്യർ ഐപിഎലിലെ ശ്രദ്ധേയനായ താരമാകുമെന്ന് ഹർഭജൻ പ്രവചിച്ചിരുന്നതായി അയ്യർ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.