ന്യൂഡൽഹി : ചികിത്സയ്ക്കായി വ്യക്തികൾ ഏറ്റവുംകൂടുതൽ പണം ചെലവാക്കുന്നത് കേരളത്തിൽ. ഒരുവർഷത്തെ വ്യക്തിയുടെ പ്രതിശീർഷ ചെലവ് സംസ്ഥാനത്ത് 6363 രൂപയാണ്. അതേസമയം കേരളത്തിൽ ചികിത്സാരംഗത്ത് സർക്കാരിനുണ്ടാകുന്ന പ്രതിശീർഷ ചെലവ് 2272 രൂപയാണ്. ഹിമാചൽ പ്രദേശിനുപിന്നിൽ രണ്ടാംസ്ഥാനത്താണ് ഇക്കാര്യത്തിൽ കേരളം. ഹിമാചലിൽ സർക്കാരിന്റെ പ്രതിശീർഷ ചെലവ് 3177 രൂപയാണ്. ജനങ്ങൾ ചെലവഴിക്കേണ്ടിവരുന്നത് 3220 രൂപയും. ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് രാജ്യസഭയിൽ ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2017 – 18 കാലത്തെ കണക്കുദ്ധരിച്ചാണ് മന്ത്രി മറുപടി നൽകിയത്.
ജനങ്ങൾ 3000 രൂപയിലധികം ചെലവഴിക്കേണ്ടിവരുന്ന മറ്റു സംസ്ഥാനങ്ങൾ ഇവയാണ് (ബ്രാക്കറ്റിൽ സർക്കാർച്ചെലവ്). പശ്ചിമ ബംഗാൾ – 3115 (1088), ആന്ധ്രാപ്രദേശ് – 3102 (1381). ആയിരത്തിൽതാഴെ രൂപമാത്രം ജനങ്ങളുടെ ആരോഗ്യകാര്യത്തിനായി ചെലവഴിക്കുന്ന മൂന്നുസംസ്ഥാനങ്ങൾ (ബ്രാക്കറ്റിൽ ജനങ്ങൾ ചെലവഴിക്കുന്നത്): ബിഹാർ – 556 (808), ജാർഖണ്ഡ് – 801 (1852), ഉത്തർപ്രദേശ് -8 01 (2393), മധ്യപ്രദേശ് – 980 (1364) എന്നിവയാണ്. അതേസമയം ദേശീയ തലത്തിൽ പ്രതിശീർഷ ചെലവ് 4297 രൂപയാണ്. സർക്കാർ 1753 രൂപയും വ്യക്തികളുടെ കൈയിൽനിന്ന് 2097 രൂപയുമാണ് ചെലവാകുന്നതെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം 10.74 കോടി പാവപ്പെട്ട കുടുംബങ്ങളിലെ 50 കോടി ജനങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.