കൊച്ചി : നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്ത് സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ ബോഡി ഷെയിമിംഗ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ജനാധിപത്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഒന്നാമതാണെന്നും ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടനാണ് ഇന്ദ്രന്‍സ് എന്നും ഹരീഷ് പേരടി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
വട്ട പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം …ആര്‍ക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..
കൊടിയുടെ മുകളില്‍ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളില്‍…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി…എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും..ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍…എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍…പിന്നെ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി…





























