പത്തനംതിട്ട : സമ്പൂർണ മാലിന്യ വിമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പത്തനംതിട്ട നഗരസഭയിൽ നടപ്പിലാക്കി. ജില്ലയിൽ ആദ്യമായി പത്തനംതിട്ട നഗരസഭയിലാണ് ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പൈലറ്റായി തുടങ്ങുന്നത്. പത്തനംതിട്ട നഗരസഭയിൽ പതിനാറാം വാർഡാണ് പൈലറ്റ് വാർഡ് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ടി വാർഡിലെ പത്തനംതിട്ട ജോയിന്റ് ആർ.ടി.ഒ ബി അജി കുമാറിനെ വീട്ടിൽ ആദ്യ ക്യു ആർ കോഡ് പതിപ്പിച്ച് നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ്. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, നഗരസഭാ സെക്രട്ടറി ഷെർലാ ബീഗം, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് പി മുഹമ്മദ്,സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി,ദീപു രാഘവൻ, സുജിത. എസ്. പിള്ള, കെൽട്രോൺ പ്രതിനിതികൾ, അംഗൻവാടി പ്രവർത്തകർ, ആശ പ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ, ഹരിത സഹായ സ്ഥാപനം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൃത്യമായ ഇടവേളകളിൽ എല്ലാ സ്ഥാപനങ്ങളിലേക്കും എല്ലാ വീടുകളിലേക്കും ഹരിത കർമ്മ സേനാംഗങ്ങൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനും ഏതെല്ലാം വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാക്കാനും യൂസർ ഫീ നൽകാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ മനസ്സിലാക്കാനുമുള്ള സൗകര്യം ഈ ആപ്പിൽ ലഭ്യമാണ്. ഹരിത മിത്രം ആപ്പിലൂടെ ഓരോ വീട്ടുകാർക്കും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ ഫോട്ടോ സഹിതം നഗരസഭയിൽ അറിയിക്കുവാനും സാധിക്കും.





























