പത്തനംതിട്ട : ഓണം ലക്ഷ്യമിട്ട് കുടുംബശ്രീ കൃഷി ചെയ്ത ബന്ദി പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. ജില്ലയിലെ 167 കർഷകസംഘങ്ങൾ 48.5 ഏക്കറിലായാണ് പൂകൃഷി ചെയ്തത്. ‘നിറപ്പൊലിമ’ എന്ന പേരിലായിരുന്നു കൃഷി. കർഷകർക്ക് ഉൽപാദനം വർധിപ്പിക്കാൻ ആവശ്യമായ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും കുടുംബശ്രീ മുഖേന ലഭ്യമാക്കി. സ്കൂളുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, കുടുംബശ്രീ വിപണന മേളകൾ, ഓണച്ചന്തകൾ എന്നിവ മുഖേനയാണ് വിപണനം നടത്തുന്നത്. പൂക്കൾ ആവശ്യമുള്ളവർക്ക് നേരിട്ട് കുടുബശ്രീയുമായി ബന്ധപ്പെട്ടും വാങ്ങാം.
ഇതിനൊപ്പം വിഷരഹിത പച്ചക്കറികളും ഒരുക്കിയിട്ടുണ്ട്. ‘ഓണക്കനി’യെന്ന പേരിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന, ചേമ്പ്, വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. വിവിധ ബ്ലോക്കുകളിലായി 332.9 ഏക്കറിൽ 490 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷിയിറക്കിയത്. കുടുംബശ്രീയുടെ കീഴിലുള്ള കർഷകവനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും സ്വന്തം നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന പദ്ധതി ആവിഷ്ക്കരിച്ചത്.





























