കൊച്ചി : നിശ്ചിത കാലത്തേക്ക് മോചനം പാടില്ലെന്നതടക്കം വ്യവസ്ഥകളോടെ ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് ഹൈകോടതി. സ്വാമി ശ്രദ്ധാനന്ദ കേസിലെ വിധിക്ക് സമാനമായ ഇത്തരം വിധികള്‍ പുറപ്പെടുവിക്കാന്‍ ഹൈകോടതികള്‍ക്കും സുപ്രീംകോടതികള്‍ക്കും മാത്രമാണ് അധികാരം. തൃശൂര്‍ തുമ്പൂര്‍ കൊച്ചുപോള്‍ വധക്കേസില്‍ 20 വര്‍ഷം മോചനം പാടില്ലെന്ന വ്യവസ്ഥയോടെ പ്രതിക്ക് 40 വര്‍ഷം കഠിനതടവ് വിധിച്ച തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്, സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഏക പ്രതിയും കൊല്ലപ്പെട്ട കൊച്ചുപോളിന്റെ (78) അനന്തരവനുമായ കല്ലൂര്‍ മാവിന്‍ചുവട് വടക്കുംചേരി വീട്ടില്‍ തോമസ് എന്ന ടോണിയുടെ ശിക്ഷ ഡിവിഷന് ബെഞ്ച് ജീവപര്യന്തമായി കുറച്ചു.
തനിച്ച് താമസിച്ചിരുന്ന കൊച്ചുപോളിനെ 2011 നവംബര്‍ 16 ന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചുപോളിനെ വെട്ടിക്കൊന്ന് 45 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്. ടോണിക്കൊപ്പം അറസ്റ്റിലായ ജോസഫ് പിന്നീട് മാപ്പുസാക്ഷിയായി. ടോണി മറ്റൊരു കൊലക്കേസില്‍ പ്രതിയായിരുന്നുവെന്നതുകൂടി പരിഗണിച്ചാണ് രണ്ടുലക്ഷം രൂപ പിഴയടക്കമുള്ള 40 വര്‍ഷത്തെ തടവ് ശിക്ഷ തുടര്‍ച്ചയായി അനുഭവിക്കണമെന്നും 20 വര്‍ഷം മോചനം പാടില്ലെന്നുമുള്ള വ്യവസ്ഥയോടെ സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഇതിനെതിരായ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. സാധാരണ ഇത്തരം കേസുകളില്‍ ജീവപര്യന്തം ഉത്തരവ് മാത്രമാണ് ഉണ്ടാകാറുള്ളത്. മുമ്പ് കൊലക്കേസ് പ്രതിയാണെന്നത് കണക്കിലെടുത്താവാം കടുത്ത ഉപാധികളോടെ തടവ് ശിക്ഷ വിധിച്ചത്. എങ്കിലും ഇതിന് സെഷന്‍സ് കോടതിക്ക് അധികാരമില്ല. തടവുശിക്ഷയില്‍ നല്ലനടപ്പനുസരിച്ച് ഇളവനുവദിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അതിനാല്‍, ഇല്ലാത്ത അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കുന്ന സെഷന്‍സ് കോടതി ഉത്തരവുകളെ ശരിവെക്കാനാവില്ലെന്ന് സുപ്രീംകോടതി, ഹൈകോടതി ഫുള്‍ബെഞ്ച് നിരീക്ഷണങ്ങള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.





























