ന്യൂഡൽഹി : തനിക്കെതിരേ ലൈംഗികാരോപണംവന്ന വിഷയം പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ഇപ്പോൾ രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. താൻ ആ ബെഞ്ചിൽ ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചത്. ‘ജസ്റ്റിസ് ഫോർ ദ ജഡ്ജ്’ എന്ന തന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിൽ മാധ്യമപ്രവർത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതുസമ്മതിക്കുന്നതിൽ കുഴപ്പമില്ലെന്നും അന്നത്തെ നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.
2019 ഏപ്രിലിലാണ് സംഭവം. ജസ്റ്റിസ് ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചുവെന്നുകാട്ടി സുപ്രീംകോടതിയിലെ ജീവനക്കാരി അവിടത്തെ മുഴുവൻ ജഡ്ജിമാർക്കും കത്തെഴുതിയതായി നാല് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് അസാധാരണനടപടികളാണ് സുപ്രീംകോടതിയിലുണ്ടായത്. അവധിദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെ വെക്കുകയും ജസ്റ്റിസ് ഗൊഗോയിക്ക് പിന്നീട് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു. ആരോപണമുന്നയിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിയെ പിന്നീട് സുപ്രീംകോടതി തിരിച്ചെടുത്തു.





























