കൊച്ചി : നീറ്റ് (മെഡിക്കല്‍ പ്രവേശന പരീക്ഷ) പരീക്ഷയുടെ ഒ.എം.ആര് ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തില്‍ റിപ്പോർട്ട് തേടി ഹൈകോടതി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കാണ് ഹൈകോടതി നിര്‍ദേശം നൽകിയത്. നവംബര്‍ എട്ടിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പരീക്ഷസമയത്ത് ഒ.എം.ആര് ഷീറ്റില്‍ ഹർജിക്കാരി വിരലടയാളവും മാതാപിതാക്കളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നതായി ഹർജിയില്‍ പറയുന്നു. എന്നാല്‍, പ്രസിദ്ധീകരിച്ച ഒ.എം.ആര് ഷീറ്റില്‍ അമ്മയുടെ പേര് മറ്റൊരു കൈയക്ഷരത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിരലടയാളം തന്റെതല്ല. അക്കത്തിലെഴുതിയ റോള്‍ നമ്പറും ബബിളുകള്‍ കറുപ്പിച്ച് രേഖപ്പെടുത്തിയ റോള്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച കോടതി ടെസ്റ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് തേടുകയായിരുന്നു.