കൊച്ചി: ഭിക്ഷാടനം നടത്തുന്ന ഒരാളിൽ നിന്ന് ഭാര്യക്ക് ജീവനാംശം നൽകണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. രണ്ടാം ഭാര്യയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാമ്പത്തിക ഭദ്രത ഇല്ലാത്തവർ എന്തിന് വീണ്ടും വിവാഹം കഴിക്കുന്നു എന്നും കോടതി ചോദിച്ചു. പാലക്കാട് സ്വദേശിയുടെ രണ്ടാം ഭാര്യ നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഭർത്താവ് അന്ധനാണെന്നും ജീവിതമാർഗം ഭിക്ഷാടനം ആണെന്നും പ്രതിമാസം 25000 വരെ ഭിക്ഷാടനം വഴിയും മറ്റും ലഭിക്കുമെന്നും ഭാര്യ കുടുംബ കോടതിയെ ധരിപ്പിച്ചു. ഇതിൽ നിന്ന് 10000 രൂപ പ്രതിമാസം ജീവനാംശം നൽകാൻ ആവശ്യപ്പെടണം എന്നായിരുന്നു ഹർജി. കുടുംബകോടതി ഈ ആവശ്യം തള്ളി.
അന്ധനായ, ഭിക്ഷാടനം നടത്തുന്ന, സാമ്പത്തിക ഭദ്രത ഇല്ലാത്ത ആളോട് ജീവനാംശം നൽകാൻ നൽകണമെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് കോടതി വിധിച്ചു . കുടുംബ കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് രണ്ടാം ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും രണ്ടാം ഭാര്യയുടെ ആവശ്യം തള്ളുകയും ചെയ്തു. സൈതലവി മറ്റൊരു വിവാഹം കൂടി കഴിക്കുമെന്ന് പലപ്പോഴും ഭാര്യയെ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഇക്കാര്യത്തിൽ ഗൗരവപൂർവമായ ചില നിരീക്ഷണങ്ങൾ കൂടി നടത്തി. രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാൻ പ്രാപ്തിയില്ലാത്ത സൈതലവി, ഇനി മറ്റൊരു വിവാഹം കൂടി കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സൈതലവിയെ മതപണ്ഡിതർ മൂന്നാം വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.






























