കണ്ണൂർ: കണ്ണൂർ കടമ്പൂർ ഹയർസെക്കന്‍ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് ഒടുവിൽ നീതി. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ്, അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരിൽ കേസെടുത്തിരുന്നു. ഒരു വർഷവും രണ്ട് മാസവുമായി പി.ജി.സുധി സസ്പെൻഷനിലായിരുന്നു. എന്നെ ഒരു പോക്സോ കേസിലെ പ്രതിയായി മുദ്ര കുത്തി. സത്യം പലരും വിശ്വസിച്ചില്ല. ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടു.
ഒന്നും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞു. പക്ഷേ സമൂഹം അത് അറിയുന്നില്ലെന്ന് സുധി പറയുന്നു. മയക്കുമരുന്നിന്‍റെ അടിമകളെപ്പോലെയുള്ള ആളുകളെ പോലെ എത്തുമെന്നും പതുങ്ങി കുട്ടികൾ ഡ്രസ് മാറ്റുന്ന റൂമിലേക്ക് കയറും, അസഭ്യം പറയും, തുറിച്ച് നോക്കും എന്നൊക്കെ ആരോപിച്ചാണ് പരാതി നൽകിയിരുന്നത്- സുധി പറയുന്നു. എനിക്കെതിരായ പരാതി പലവട്ടം പരാതി മാറ്റി എഴുതിയിട്ടുണ്ട്. പല കുട്ടികളും പൊലീസിൽ പരാതിയിൽ ഒപ്പിടുകയോ പരാതി വായിച്ച് നോക്കുകയോ പോലും ചെയ്തിട്ടില്ല.
ഇല്ലാത്ത ആരോപണം വന്നതോടെ ആകെ മാനസിക ബുദ്ധിമുട്ടിലായി, ജീവിതം അവസാനിപ്പിക്കണമെന്ന് പലവട്ടം തോന്നി, സമൂഹത്തില്‍ എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ രക്ഷകരായി പലരും വന്നു, അങ്ങനെയാണ് ജീവിതത്തിലേക്ക് തിരികെ എത്തുന്നത്- സുധി വ്യക്തമാക്കി.





























