ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഇന്ത്യ മുന്നണിയില്‍നിന്ന് കൂടുതലകന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി. തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി വ്യക്തമാക്കി. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്.
ഇന്ത്യ മുന്നണിയുടെ യോഗങ്ങളെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് മമത പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് സി.പി.എമ്മിന് കീഴടങ്ങിയെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ബംഗാളില്‍ മമതയുമായി യോജിപ്പിനില്ലെന്ന് സി.പി.എം. നേരത്തേ വ്യക്തമാക്കി.



























