ലണ്ടൻ : യൂറോപ്പിൽ തീവ്രതാപ തരംഗത്തിൽ മരണം 1300 കടന്നതായി റിപ്പോർട്ടുകൾ. ആഗോളതാപനവും എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പിൽ താപനിലയിൽ വലിയതോതിൽ വർദ്ധനവുണ്ടായി. യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്. ചൂടിനെ അതിജീവിക്കാൻ തടാകം, നദി, കടൽ എന്നിവയെ ആശ്രയിക്കുകയാണ് ജനം. ഭൗമോപരിതലത്തിലെ ചൂട്, അന്തരീക്ഷത്തിനുമേൽ നിൽക്കുന്നതാണ് (ഹീറ്റ് ഡോം) പ്രശ്നം രൂക്ഷമാക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഫ്രാൻസിൽ അനുഭവപ്പെട്ടത് 43 ഡിഗ്രി റെക്കോർഡ് ചൂടാണ്. യുകെയിൽ 36.1 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
1970 കളെ അപേക്ഷിച്ച് അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ലോകമെങ്ങും ഇരട്ടിയായതായി കാലാവസ്ഥാ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനത്തിൽ പറയുന്നു. മുൻകാലങ്ങളിൽ ശരാശരി 10 ദിവസമാണ് തീവ്രതാപം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 23 ദിവസം വരെയായി. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറൻ യുഎസ്, ഓസ്ട്രേലിയ, ഗൾഫ്, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം പിടിമുറുക്കുകയാണ്. താപതരംഗം മൂലം സൈപ്രസിൽ ബൾഗേറിയക്കാരായ എട്ടും പത്തും വയസ്സുള്ള 2 കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പോളണ്ടിൽ ബൈക്ക് മാരത്തൺ സീരീസിൽ പങ്കെടുക്കവെ മുപ്പതും എഴുപത്തൊന്നും വയസ്സുള്ള 2 സൈക്ലിസ്റ്റുകളും താപതരംഗം മൂലം മരിച്ചു.






























