കാസർകോട് : വധശ്രമത്തിന് കേസെടുത്തതോടെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പോലീസിന്‍റെ നിഗമനം. പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കാസർകോട് പോലീസ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി.
നേരത്തെയും നിരവധി കേസുകൾ ഖാദർ കരിപ്പൊടിക്ക് എതിരെയുണ്ട്. പോലീസിനെ ആക്രമിച്ചെന്ന് ഉൾപ്പെടെയുള്ള കേസുകൾ വിദ്യാനഗർ പോലീസ് സ്റ്റേഷനിലും കാസർകോട് സ്റ്റേഷനിലും ബദിയടുക്ക സ്റ്റേഷനിലും ഖാദർ കരിപ്പൊടിക്ക് എതിരെയുണ്ട്. കർണാടകയിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.






























