കുവൈത്ത് സിറ്റി: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് വലിയ നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം, പോലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാൻ സേനകൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം ജനങ്ങളോട് വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കാനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും അഭ്യർത്ഥിച്ചു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ആഗോള എണ്ണ വിപണിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് അമേരിക്ക ആരോപിച്ചതും, ഇസ്രായേൽ ലെബനനെ ആക്രമിച്ചത് വെടിനിർത്തൽ ധാരണയുടെ ലംഘനമെന്ന് ഇറാൻ കുറ്റപ്പെടുത്തിയതുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രതിഷധത്തിന് കാരണം.






























