കോന്നി : കോന്നിയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനമില്ല. മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, വയ്യാറ്റുപുഴ,സീതത്തോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടങ്ങളിലും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. തണ്ണിത്തോട് മേക്കണ്ണം മുളമൂട്ടിൽ വീട്ടിൽ എം പി സരളയുടെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. ഇതേ റോഡിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു.
എലിമുള്ളുംപ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡിൽ ശക്തമായ മഴ വെള്ളപാച്ചിലിനെ തുടർന്ന് കോൺക്രീറ്റ് ഇളകി മാറി റോഡ് നശിച്ചു. എലിമുള്ളുംപ്ലാക്കലിൽ ആവോലിക്കുഴി ഭാഗത്ത് നിന്നും മഴവെള്ള പാച്ചിലിൽ ചാവരുപാണ്ടി റോഡിലേക്ക് കല്ലും ചെളിയും ഒഴുകി ഇറങ്ങി ഗതാഗതം തടസപ്പെട്ടു. ചാവരുപാണ്ടി മാടത്തേത് പടി റോഡിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. കല്ലാറ്റിലും അച്ചൻകോവിൽ ആറ്റിലും ജല നിരപ്പ് ഉയർന്നു. കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് അടവി കുട്ടവഞ്ചി സവാരി രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചു.
ചിറ്റാർ, സീതത്തോട് വില്ലേജിന്റെ പരിധിയിൽ ശക്തമായ മഴയെ തുടർന്ന് വീടുകളുടെ മുറ്റം വരെ വെള്ളം കയറി. കൊച്ചുകോയിക്കൽ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്ത് തോട്ടിൽ നിന്നും റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഗ്രാമീണ മേഖലയിലെ റോഡുകളിൽ പലയിടത്തും മണ്ണും ചെളിയും ഒഴുകി ഇറങ്ങി ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.





























