കീക്കൊഴൂര് : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ചെറുകോൽ പഞ്ചായത്തിലെ കുടിലുമുക്ക് – പന്തളംമുക്ക് റോഡിലെ തലക്കോട് പടി ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നു. റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാരെയും വാഹന ഓടിക്കുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്.റോഡിലെ അശാസ്ത്രീയമായ നിർമാണവും ഓടകളുടെ അഭാവവുമാണ് ചെറിയൊരു മഴ പെയ്താൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം ഉയരാൻ കാരണം. വെള്ളം ഒഴുക്കി കളയാൻ കൃത്യമായ സംവിധാനമില്ലാത്തതിനാൽ ദിവസങ്ങളോളം ഈ ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്.
റോഡിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ റോഡിലെ വലിയ കുഴികൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ രീതിയിലുള്ള അപകടഭീഷണിയാണ് ഉയർത്തുന്നത്. കുഴികളറിയാതെ വണ്ടികൾ ഇറങ്ങി മറിയുന്നതും നിയന്ത്രണം വിടുന്നതും ഇവിടെ പതിവായിരിക്കുകയാണ്. റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. വലിയ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ റോഡിലെ ചെളി വെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. മഴക്കാലം ശക്തമാകുന്നതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ വെള്ളക്കെട്ടിലൂടെ വേണം നടന്നുപോകാൻ. കുറച്ചു നാളുകളായി ഈ ഭാഗത്ത് ഇതാണ് അവസ്ഥ. മഴ പെയ്താൽ റോഡ് തോടാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല.
ഓടകൾ വൃത്തിയാക്കുകയോ വെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതാണ് ഈ ദുരിതത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ പ്രധാന റോഡുകളിലൊന്നായ ഇവിടെ വെള്ളക്കെട്ട് കാരണം യാത്രാക്ലേശം അതിരൂക്ഷമായിരിക്കുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ താൽക്കാലിക ഓടകൾ നിർമിക്കണമെന്നും, തകർന്ന റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.




























