മുംബൈ: കനത്ത മഴയിൽ മുംബൈയിൽ ദുരിതം. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേൺ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉൾപ്പെടെ ബാധിച്ചു. വെസ്റ്റേൺ ഹൈവേയിൽ സാന്താക്രൂസ് ഈസ്റ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേൺ ഹൈവേയിൽ കുർളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദർശിനി പാർക്കിന് സമീപത്തും ഗതാഗതം താറുമാറായി. കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സേവനങ്ങൾക്കായി ദുരന്തനിവാരണ സേനാംഗങ്ങൾ ഉൾപ്പെടെ രംഗത്തുണ്ട്. മാരോൾ മിലിട്ടറി റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50-60 കി.മീ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.






























