കാട്ടാക്കട : കനത്ത മഴയിൽ നെയ്യാർ ഡാം നിറഞ്ഞു. സംഭരണിയിലേക്ക് നീരൊഴുക്ക് ക്രമാതീതമായി വർധിച്ചതോടെ നാലു ഷട്ടറുകളും നാലര അടി വീതം ഉയർത്തി. സംഭരണിയിലേക്ക് സെക്കൻഡിൽ മീറ്റർ 150 മീറ്റർ ക്യൂബ് ജലം ഒഴുകിയെത്തുന്നു. നാലു ഷട്ടറുകൾ വഴി സെക്കൻഡിൽ 160 മീറ്റർ ക്യുബിക് മീറ്റർ ജലം പുറത്തേക്ക് ഒഴുക്കുന്നു. സംഭരണിയിലിപ്പോൾ 84.530 മീറ്റർ ജലമുണ്ട്. 84.750 മീറ്ററാണ് സംഭരണ ശേഷി.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
നെയ്യാറിന്റെ കൈത്തോടുകൾ നിറഞ്ഞ് ഒഴുകുന്നു. ജല നിരപ്പ് കാര്യമായി ഉയരുന്നതിനാൽ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡാം ടോപ്പിലേക്ക് ആരേയും കടത്തി വിടുന്നില്ല. മഴ ശക്തിയായി തുടരുന്നതിനാൽ ഷട്ടറുകൾ ഇനിയും ഉയർത്തിയേക്കും. നെയ്യാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ നെയ്യാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കള്ളിക്കാട്,വാഴിച്ചൽ,അമ്പൂരി വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വാഴിച്ചൽ വില്ലേജിൽ കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വില്ലേജ് ഓഫിസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതർ ജാഗ്രത നിർദേശം നൽകി. കള്ളിക്കാട് വില്ലേജിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ സംവിധാനമൊരുക്കിയതായി കാട്ടാക്കട തഹസിൽദാർ സജി എസ്.കുമാർ അറിയിച്ചു. താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
ജല നിരപ്പ് കാര്യമായി ഉയർന്നതിനാൽ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഡാം ടോപ്പിൽ സഞ്ചാരികളെ ഇന്നലെ മുതൽ പ്രവേശിപ്പിച്ചില്ല. ഇന്ന് മുതൽ സഞ്ചാര കേന്ദ്രത്തിലേക്ക് ആരെയും കടത്തി വിടില്ലെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കുന്ന സ്ഥലത്തുൾപ്പെടെ നിന്ന് സഞ്ചാരികൾ സെൽഫി എടുക്കുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് അധികൃതർ പറഞ്ഞു.