തിരുവനന്തപുരം: രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ ദീർഘദൂര യാത്രകൾക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാർ. ഇതോടെ, ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലേക്കാണ് ടിക്കറ്റിന് ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത്. പല ബുക്കിംഗുകളും വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നതോടെ റിഗ്രറ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളിൽ ഇതേ സ്ഥിതി തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.
തൽക്കാൽ ബുക്കിംഗിൽ മുഴുവൻ ടിക്കറ്റുകളും തീരാൻ വെറും 5 മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്. സ്ലീപ്പർ കോച്ചുകളിലും മറ്റും ടിക്കറ്റ് ലഭിക്കാത്തതോടെ, ജനറൽ കോച്ചുകളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ് ഉള്ളത്. വേനലവധിക്ക് ദക്ഷിണ റെയിൽവേ 50 സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചിരുന്നു. ഇത്തരത്തിൽ 244 ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തത്. തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതോടെ മിക്ക ആളുകളും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്.





























