കണ്ണൂർ : ദിനംപ്രതി വേനലിന്റെ കാഠിന്യം കൂടുന്നുണ്ടെങ്കിലും നിലവിൽ എവിടെയും കനത്ത വരൾച്ചയുടെ ആശങ്കയില്ലെന്ന് അധികൃതർ. എന്നാൽ പല സ്ഥലങ്ങളിലും കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഫെബ്രുവരി അവസാനത്തോടു കൂടി തന്നെ കുറഞ്ഞ് തുടങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ദിനംപ്രതി ഉയരുന്ന താപനിലയും ജലനിരപ്പിലെ നേരിയ വ്യത്യാസവുമാണ് ആളുകളിൽ ആശങ്കയ്ക്ക് ഇട നൽകുന്നത്. എന്നാൽ ചൂട് കൂടുന്നത് ഒഴിച്ചാൽ, നിലവിൽ ജില്ലയിൽ എവിടെയും വരൾച്ചാ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.എങ്കിലും ജില്ലയുടെ ചില ഭാഗങ്ങളിൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.
സ്വന്തമായി കിണർ ഇല്ലാത്തവരാണ് നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്നത്. വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവർക്ക് പലയിടത്തും കഴിഞ്ഞ നാലും അഞ്ചും ദിവസമായി തുടർച്ചയായി വെള്ളം നിലച്ച സ്ഥിതിയാണ്. പലരും സ്വന്തമായി കിണർ ഉള്ളവരുടെ വീട്ടിൽ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടു വരികയാണ്. ഇവരുടെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നുണ്ട്.





























