ദില്ലി : നാഷ്ണല്‍ ഹെരാള്‍ഡ് കേസില്‍ എന്ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിന് മുന്‍പാകെ രാഹുല്‍ ഗാന്ധി ഹാജരാകുക പ്രതിഷേധ മാര്‍ച്ചോടെ. രാജ്യസഭ ,ലോക്സഭ എംപിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡി ഓഫീസീലേക്ക് നടന്ന് പോകാനാണ് തീരുമാനം. രാവിലെയോടെ അക്ബര്‍ റോഡില്‍ നിന്നാകും പ്രതിഷേധ മാര്‍ച്ച് തുടങ്ങുക. ഇഡി നടപടി ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. മാത്രമല്ല ബി ജെ പിക്കെതിരെ രാഹുലിനെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായും ഇതിനെ കോണ്‍ഗ്രസ് ഉപയോഗിച്ചേക്കും.
പ്രതിഷേധ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരുടെയും വെര്‍ച്വല്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക. രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശനം. രാഹുലിനൊപ്പം സോണിയയ്ക്കും ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സോണിയ ഹാജരാകില്ല. കൊവിഡ് ആയതിനാല്‍ ഹാജരാകുന്നതിന് മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇ ഡി അംഗീകരിച്ചിട്ടുണ്ട്.ക
ള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനാണ് രാഹുലിനും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയത്. 2012 ല്‍ മുന്‍ എം പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ ഇഡി നടപടി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴമതിയും വഞ്ചനയും ഉണ്ടെന്നായിരുന്നു സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതി. 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.