കണ്ണൂർ : നേതൃത്വത്തെ സംബന്ധിച്ച ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ബാംഗ്ലൂർ വഴി കണ്ണൂർ എയർപോർട്ടിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ചർച്ചകളിൽ സമാധാനക്കുറവൊന്നുമില്ലെന്നും എല്ലാവരും സംതൃപ്തരാണെന്നും വളരെ ശുഭോദർക്കമായ ചർച്ചകളാണ് നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവാദപരമായ നടപടികൾ ഒഴിവാക്കാൻ എല്ലാവരും ചേർന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം ഇപ്പോൾ കണ്ടുതുടങ്ങിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടത്. മാനദണ്ഡങ്ങളെല്ലാം അവരുടെ മുന്നിലുണ്ടെന്നും ഘടകകക്ഷികളുമായുള്ള കാര്യങ്ങൾ അവർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന കാര്യത്തിൽ കൃത്യമായ ഒരു തീയതി അദ്ദേഹം പറഞ്ഞില്ലെങ്കിലും വളരെ നേരത്തെ തന്നെ തീരുമാനമുണ്ടാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. തീരുമാനം നീണ്ടുപോകുന്നതിൽ പൊതുജനമനസ്സിൽ ചെറിയ അപ്രിയമുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാനാണ് ഇന്നലെ തീരുമാനിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ദീപാദാസ് മുൻഷി പറഞ്ഞതുപോലെ ‘ഡ്യൂ ടൈമിൽ’ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























