കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്ട്സാപ്പ് സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. സന്ദേശങ്ങൾ നല്ല ഭരണത്തിന്റെ ലക്ഷണമാണെന്നും കോടതി നിരീക്ഷിച്ചു. ഡാറ്റാ ചോർച്ചയിൽ സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി. നല്ല ഭരണവും സാമൂഹ്യക്ഷേമവും ഉൾപ്പെടെയുള്ള നിയമപരമായ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാൻ കഴിയില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗമായ ഐടി മിഷന്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാട്ട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്.
അവ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾക്കല്ലെന്നും ഇതിനെ തെറ്റായ ഒന്നായി കാണാൻ സാധിക്കില്ലന്നും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചൂണ്ടികാട്ടി.ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും സംബന്ധിച്ചുള്ള സന്ദേശങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണമായോ നിയമവിരുദ്ധമായ ഒന്നായോ കാണാൻ കഴിയില്ലന്നും കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണെങ്കിൽ പോലും ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് പറയാനാവില്ല. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെന്നോ, അവർക്ക് ഈ വിവരങ്ങൾ ലഭ്യമാണെന്നോ തെളിയിക്കാൻ യാതൊരു രേഖകളുമില്ല. അതിനാൽ ഹർജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .






























