മലപ്പുറം: എടക്കര മാവോയിസ്റ്റ് കേസിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.തൃശൂർ സ്വദേശി സി.ജി രാജൻ, തമിഴ്നാട് സ്വദേശി ആർ. രാഘവേന്ദ്രൻ, ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നിലമ്പൂർ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന കേസിലായിരുന്നു എൻഐഎയുടെ അന്വേഷണം. എറണാകുളം ജില്ലയിൽ തന്നെ തുടരണമെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥിരമായി ഹാജരാകണമെന്നും ഉൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം.
2016 ൽ എടക്കരയിൽ സായുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കുറ്റപത്രം. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്‌പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. മാവോയിസ്റ്റുകൾ 2016ൽ എടക്കരയിൽ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. ക്യാമ്പിൽ സായുധ പരിശീലനത്തിനു പുറമെ പതാക ഉയർത്തലും പഠന ക്ലാസുകളും നടന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻ ഐഎ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.






























