മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജുഹു ഏരിയയിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവ്. നിർമാണം ഫ്ലോർ സ്പേസ് ഇൻഡക്സും (എഫ്.സി.ഐ) തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും (സി.ആർ.ഇസഡ്) ലംഘിച്ചാണെന്ന് കോടതി നിരീക്ഷിച്ചു. അനുവദിച്ചതിലും കൂടുതൽ നിലകൾ ബംഗ്ലാവിന് ഉള്ളതായി കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അനധികൃത നിർമാണം പൊളിച്ചുനീക്കിയതിനുന്‍ ശേഷം ഉടന്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ പിഴയാണ് റാണെയ്ക്ക് കോടതി വിധിച്ചത്.
തുക രണ്ടാഴ്ച്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത നിർമാണത്തിന് നിയമസാധുത തേടി റാണെ കുടുംബം നൽകിയ ഹര്‍ജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ രണ്ടാമത്തെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ബി.എം.സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാണെയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൽക്ക റിയൽ എസ്റ്റേറ്റ്സ് എന്ന കമ്പനി സമർപ്പിച്ച ഹര്‍ജിയും കോടതി തള്ളി. സുപ്രിംകോടതിയെ സമീപിക്കാൻ ആറാഴ്ചത്തേക്ക് സമയം തരണമെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും റാണെയുടെ അഭിഭാഷകൻ ശാർദുൽ സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.






























