ചെന്നൈ : രാഷ്ട്രീയ റാലികൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖയുടെ കരട് നടൻ വിജയുടെ പാർട്ടിയായ ടി വി കെയ്ക്കും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ടി വി കെയുടെ ആദ്യ ഹർജിയിൽ മാർഗരേഖയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടിവികെ ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മാർഗരേഖ നിലവിൽ വരും മുൻപേ തങ്ങൾക്ക് മുന്നിൽ പോലീസ് നിബന്ധനകൾ വെയ്ക്കുന്നതായി ടി വി കെ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് ടിവികെ ചൂണ്ടിക്കാട്ടിയപ്പോൾ, കാർത്തിക ദീപം ആയതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ മറുപടി. വെളിച്ചത്തിന്റെ ഉത്സവം അന്ധകാരത്തിന്റെ ഉത്സവം ആയി മാറ്റാൻ സർക്കാരിന് താല്പര്യമില്ലെന്നും ടിവികെ കുരൂർ റാലിയെ പരോക്ഷമായി സൂചിപ്പിച്ച് അഡീഷണൽ എജി ചൂണ്ടിക്കാട്ടി.





























