കൊച്ചി: കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കറ്റ് അംഗം പിഎസ് ഗോപകുമാറിന്റെ പോലീസ് സംരക്ഷണ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എന്ത് ശാരീരിക ഭീഷണിയാണ് സിന്‍ഡിക്കറ്റ് അംഗം നേരിട്ടതെന്നും താങ്കളെ ആരെങ്കിലും തടഞ്ഞോയെന്നും തടസ്സം നേരിട്ട തീയതിയും സമയവും അറിയിക്കൂ എന്നും ഹൈക്കോടതി ചോദിച്ചു. സര്‍വകലാശാലയില്‍ സംഭവിച്ചതിനെക്കുറിച്ച് ധാരണയുണ്ടെന്ന് ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞു. സര്‍വകലാശാലയില്‍ നിരവധി പേര്‍ വന്നുപോകുന്നുണ്ട്. ഭയമുണ്ടെന്ന കാരണത്താല്‍ മാത്രം പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി.
ആരെങ്കിലും തടഞ്ഞോയെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിൽ അക്കാര്യം വ്യക്തമായി അറിയിക്കൂ എന്നും പിഎസ് ഗോപകുമാറിനോട് ഹൈക്കോടതി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തിനെതിരെയാണ് ബിജെപി സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ ഹര്‍ജി നൽകിയത്. സര്‍വകലാശാലയ്ക്ക് പോലീസ് സംരക്ഷണമായിരുന്നു ഹര്‍ജിക്കാരൻ്റെ ആവശ്യം. എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം സംബന്ധിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ പി എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടിരുന്നു.





























