കൊടുമൺ : പന്തളം തെക്കേകര കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിൽ ഐക്കാട് ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നതു കാരണം നാട്ടുകാർ ദുരിതത്തിലാണ്. കാരിയ്ക്കൽ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഉപഭോക്താക്കളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കുറഞ്ഞത് പതിനഞ്ചു തവണ ദിവസേനയും മാസത്തിൽ പലതവണ ടച്ച് ക്ലിയറൻസ്, ഇലവൻ കെ.വി. മെയിന്റനൻസ് എന്നീ കാരണങ്ങൾ പറഞ്ഞ് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന വൈദ്യുതി വിച്ഛേദനമാണ് നടത്തുനത്. ഇടവിട്ട് കറണ്ടുവന്നു പോവുന്നതിനാൽ പല വീടുകളിലെയും ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നു. പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങളെയാണ് പ്രയാസത്തിലാക്കുന്നത്. ഇടവിട്ടുള്ള വൈദ്യുതിമുടക്കം ഭവനങ്ങളെയും സ്ഥാപനങ്ങളെയും മാത്രമല്ല കുട്ടികളുടെ ഓൺലൈൻ പഠനത്തെയും ബാധിക്കുന്നു.
രാത്രിയിലും രാവിലെയും ജോലിക്കു പുറപ്പെടുന്ന സമയത്തും വരുന്ന അനിയന്ത്രിതമായ വൈദ്യുതി മുടക്കങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതം തന്നെ അസ്വസ്ഥമാക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളി കാരണം മരച്ചില്ലകൾ നാമമാത്രമായുള്ള മുറിച്ചു മാറ്റൽ, തകരാറിലായി കിടക്കുന്ന പഴയ ലൈനുകൾ, കാലഹരണപ്പെട്ട ട്രാൻസ്ഫോർമർ, ആവശ്യത്തിനുസ്റ്റാഫ് ഇല്ലായ്മ, നിലനിൽക്കുന്ന അടിസ്ഥാന സൗകര്യക്കുറവ് തുടങ്ങിയവയാണ് പ്രധാന കാരണമെന്നാണ് ഉപയോക്താക്കളുടെ ആക്ഷേപം. ഇൻവർട്ടർ സംവിധാനങ്ങളില്ലാത്ത വീടുകളിലെ രോഗികൾ, വീട്ടമ്മമാർ തുടങ്ങിയവർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വൈദ്യുതി വകുപ്പിന്റെ ഉന്നത തലത്തിലുള്ള ഇടപെടൽ ആവശ്യമാണ്. അമിതമായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതല്ലാതെ ഈ വൈദ്യുതി സെക്ഷനിൽ നിന്നും വലിയ സേവനമൊന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നുമില്ല. ആവശ്യമായ സ്ഥലം ലഭ്യമാണന്നിരിക്കെ കൊടുമൺ കേന്ദ്രീകരിച്ച് കൊടുമൺ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ഉൾപ്പെടുത്തി പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























