തൊട്ടിൽപ്പാലം : സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറയുമ്പോഴും പിണറായി വിജയൻ കെ – റെയിൽ ഉൾപ്പെടെയുള്ള ഹൈടെക് വികസനം തേടിപ്പോവുകയാണെന്ന് കെ.മുരളീധരൻ എം.പി. കാവിലുമ്പാറയിലെ പൊതുറോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണറോഡുകളടക്കം മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. അവ നന്നാക്കിയെടുക്കുന്നതിനുപകരം, കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വളരെ കുറഞ്ഞ സമയംകൊണ്ട് എത്താവുന്ന കെ – റെയിലാണ് പിണറായിയെ അലട്ടുന്ന വലിയ വികസനസ്വപ്നം.
ഭാരത് മാലാ പദ്ധതിയിലുൾപ്പെടുത്തി ദീർഘദൂര തീവണ്ടികളുടെ വേഗംകൂട്ടാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമ്പോഴാണ് 1.26 കോടി ചെലവിട്ട് കെ – റെയിൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. കോവിഡിന്റെ പേരിൽ എം.പി. മാരുടെ പ്രാദേശിക വികസനഫണ്ട് കേന്ദ്രം നിർത്തിയപ്പോൾ പിണറായി എം.എൽ.എ മാരുടെ ഫണ്ട് വിനിയോഗത്തിൽ കുറവുവരുത്തി. അതോടെ ഗ്രാമീണറോഡുകളുടെയടക്കം വികസനം മുടങ്ങി. സ്ത്രീ സുരക്ഷയെപ്പറ്റി വലിയ വായിൽ പറയുമ്പോൾത്തന്നെ തലസ്ഥാനത്ത് ഒരമ്മയ്ക്ക് സ്വന്തംകുഞ്ഞിനെ കിട്ടാൻ നിരാഹാരമിരിക്കേണ്ടി വന്നുവെന്നും മുരളീധരൻ പറഞ്ഞു. കെ.സി ബാലകൃഷ്ണൻ അധ്യക്ഷയായി. സൂപ്പി നരിക്കാട്ടേരി, വി.പി സുരേഷ് എന്നിവർ സംസാരിച്ചു.





























