തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൂട് കൂടിയതോടെ വൈദ്യൂതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തി. എന്നാൽ പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.വേനൽ കടുത്തതോടെ സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ചൂടാം്. ഇന്നും 40 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.
മറ്റു ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിൽ സംസ്ഥാനം സർവകാല റെക്കോർഡിലേക്ക് എത്തി. 6033 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. എന്നാൽ, പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എസി, ഫാൻ ഉപയോഗം കൂടിയതും, ഗ്യാസ് ഇല്ലാത്തതിനാൽ ഇന്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യൂതി ഉപയോഗം വർധിക്കാൻ പ്രധാന കാരണം. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.





























