വാഴക്കോട്: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയുടെ വികസനം വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു. വിപുലമായ പദ്ധതികള്‍ ആയിരുന്നു ഡിപിആറില്‍ ഉണ്ടായിരുന്നതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ പല പ്രവര്‍ത്തനങ്ങളും ഇല്ലാത്ത കാഴ്ച ആണ് കാണാനാകുന്നതെന്നും പ്ലാഴി വാഴക്കോട് സംസ്ഥാനപാത ജനകീയ സമിതി ആരോപിക്കുന്നു.
വാഴക്കോട് മുതല്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിയേണ്ടി വന്നപ്പോള്‍ ചേലക്കര ടൗണിലെ കയ്യേറ്റങ്ങള്‍ കെ എസ് ടിപി കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും സമിതി ആവശ്യപെട്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കാല്‍നടയാത്രികര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുക ആണെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. വാഴക്കോട് നിന്നും പ്ലാഴിയിൽ നിന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വന്നവര്‍ ചേലക്കരയില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റിയെന്നും ജനകീയ സമിതി കുറ്റപെടുത്തി. ഡിപിആര്‍ ലംഘനപ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ വാഴക്കോട് മുതല്‍ പ്ലാഴി വരെയൂള്ള പൊതുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തി ബന്ധപെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്ന് പ്ലാഴി വാഴക്കോട് സംസ്ഥാന പാത ജനകീയ സമിതിക്കുവേണ്ടി സമിതി ഭാരവാഹികളായ പ്രദീപ് പി , റോയി പോള്‍, പ്രദീപ് നമ്പ്യാത്ത് , മാത്യു പുന്നാട്ട് , രമേഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.





























