തിരുവനന്തപുരം : ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ല്ലിം സ്‍ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം.. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അതേസമയം ഹിജാബ് നിയന്ത്രണത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിക്കും. ഉഡുപ്പി ഗവ.കോളജിലെ വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിക്കുക. എന്നാല്‍ പുതിയ വിധി വരുന്നതുവരെ കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നുമാണ് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച ഗവര്‍ണര്‍ ലോകായുക്ത സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. നിയമവിരുദ്ധമായ ഒന്നും ബില്ലില്‍ ഇല്ലാത്തതിനാലാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. മൂന്ന് ആഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ ആണ് നിറവേറ്റിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിസഭയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും തന്റെ അഭിപ്രായത്തില്‍ മാറ്റം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
ഒരുപക്ഷേ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുി. ഇന്നലെ ആരംഭിച്ച സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ലോകായുക്ത നിയമഭേദഗതിയെ അനുകൂലിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. നേരത്തെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.